അനുഭവകുറിപ്പ്

അനുഭവ കുറിപ്പ്. 💞. (2)
ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ മോട്ടിവേഷൻ സെമിനാറിനായി ചേട്ടായിയുടെ ഒപ്പം  പോകുമ്പോൾ യാത്രയിൽ ഉടനീളം മനസ്സിൽ ഉണ്ടായിരുന്നത് ഏതു ക്ലാസ്സ് ആണ് എടുക്കേണ്ടത് എന്നായിരുന്നു.. അമ്മയെ കുറിച്ച് പറയണോ, വിജയത്തെ കുറിച്ച് പറയണോ, പരാജയത്തെ കുറിച്ച് പറയണോ.. അതോ ജീവിതത്തിന്റെ ഏതോ ഒരു  തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഞാൻ ഉയിർത്തെഴുന്നേറ്റ കഥ പറയണോ  ? 
എന്തായാലും അവിടെ എത്തട്ടെ.. 
വണ്ടിയുടെ നിരക്കത്തോടൊപ്പം പുകഞ്ഞു കൊണ്ടിരുന്ന മനസിനെ ഒതുക്കി നിർത്തി.. 
കുറെ പ്രാവശ്യമായി അവിടേക്കു വിളിക്കുന്നു ഒരു സെമിനാറിന് അവർ തന്നിരുന്ന Dates ഒന്നും ഫ്രീ ആയിരുന്നില്ല, അങ്ങനെ ഇത് ഒഴിവാക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് വീണ്ടും വിളി.. ഒഴിവാക്കരുത് ഞങ്ങൾക്കൊരു date തരണം. ബ്രദറിന്റെ ക്ലാസ്സ്‌ നമ്മുടെ മക്കൾക്ക് ആവശ്യം ആണ്.. 
പിന്നെ മനസില്ലാ മനസ്സോടെ കൊടുത്ത date ആണിത്.. 
കോളേജ് പടിക്കൽ വണ്ടി ചെന്ന് നിന്നപ്പോൾ സ്വീകരിക്കാൻ പ്രിൻസപ്പലും ടീച്ചേഴ്സും ഓടി വന്നു. 
കുലഞ്ഞു പോയ സാരിയൊന്ന് നേരെയാക്കി ചുറ്റുമൊന്ന് കണ്ണോടിച്ചു. 
യാത്ര സുഖമായിരുന്നോ ?  
അതിൽ ഒരു സുന്ദരി ടീച്ചർ ചേട്ടായിയോട് വാതോരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. 
ആദ്യമായി ചേട്ടായിയെ കണ്ടതിന്റെ പകപ്പും സന്തോഷവും അവരുടെ മുഖത്ത് പ്രകടമായിരുന്നു.. 
ഒത്തിരി നാളായി കാണുവാൻ കൊതിക്കുന്നു, സാറിന്റെ എല്ലാ ടോക്കുകളും  കേൾക്കാറുണ്ട്..
 ടീച്ചേർസ് എല്ലാവരും ചേട്ടായിനെ അങ്ങ് പൊതിഞ്ഞു.. 
അവരുടെ സംസാരവും സ്നേഹപ്രകടനങ്ങളും കണ്ട്  ഇത്തിരി മാറി നിൽക്കുകയായിരുന്ന എന്റെയടുത്തേക്ക് ആ സുന്ദരി ടീച്ചർ ഓടിയെത്തി. 
അയ്യോ മേഡത്തിന്റെ ടോക്കും കേൾക്കാറുണ്ട് കേട്ടോ, നന്നായിട്ടുണ്ട്, പ്രചോദനം ആണ്. 
എന്നെ ശ്രദ്ധിക്കാൻ വിട്ട് പോയോ എന്നൊരു തോന്നൽ അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു. 
നന്ദി. ഞാൻ ചിരിച്ചു. 
കുട്ടികൾ റെഡി ആണോ ?  
എപ്പോഴാണ് പ്രോഗ്രാം തുടങ്ങേണ്ടത് ?  
പുതിയ അന്തരീക്ഷവുമായി പൊരുത്തപെടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞാൻ. 
അവർ റെഡി ആണ്. അറുന്നൂറു കുട്ടികൾ  ഉണ്ട്. പ്ലസ് വൺ, പ്ലസ് ടൂ പഠിക്കുന്ന കുട്ടികളാണ്.. 

ആരാണ് ക്‌ളാസെടുക്കാൻ വരുന്നതെന്ന് കുട്ടികളോട് പറഞ്ഞിട്ടില്ലാത്തതിനാൽ   ഞങ്ങളെ കണ്ട മാത്രയിൽ കുട്ടികളുടെ മുഖത്ത് കൗതുകം വിരിയുന്നത് കണ്ടു.. 
ഓഡിറ്റോറിയത്തിൽ  എത്തിയപ്പോഴാ ണ് മനസിലായത് അതൊരു പെൺകുട്ടികളുടെ ഹയർസെക്കണ്ടറി സ്കൂൾ ആയിരുന്നു എന്ന്. 
യൂണിഫോമിൽ അടക്കത്തോടും ഒതുക്കത്തോടും കൂടെ ഇരിക്കുന്ന കുട്ടികൾ... 
എന്റെ മനോഗതം മനസിലാക്കിയെന്ന വണ്ണം ആ സുന്ദരി  ടീച്ചർ പറഞ്ഞു, 
ദൈവമേ, നാല് മണി വരെ ഈ അടക്കവും ഒതുക്കവും കണ്ടാൽ മതിയായിരുന്നു, മൊത്തം പ്രശ്നം പിടിച്ച പിള്ളേരാ.. 
മറുപടി പറഞ്ഞില്ല ഞാനൊന്ന് ചിരിച്ചു.. അവിടെയുള്ള ടീച്ചേഴ്സിന്റെ അതിരു കഴിഞ്ഞ ബഹുമാനവും ഭവ്യതയും എന്നിൽ ചെറിയ സങ്കോചം ഉളവാക്കിയിരുന്നു. 
മനോഹരമായ വാക്കുകളിൽ ഒതുക്കിയുള്ള ഉത്ഘാടനപ്രസംഗം കഴിഞ്ഞു ചേട്ടായി ക്‌ളാസ്സിനു കയറി.. 
അരമണിക്കൂറിനുള്ളിൽ കുട്ടികളെ കൈയിലെടുക്കുന്ന ചേട്ടായിയുടെ പ്രസംഗപാടവത്തെ നിരീക്ഷിച്ചിരുന്നു അല്പസമയം. 
എടുക്കാൻ പോകുന്ന എന്റെ ക്ലാസ്സിനെ കുറിച്ച് ഒന്ന് മനനം ചെയ്യവേ വീണ്ടും അതാ ആ സുന്ദരി ടീച്ചർ മുൻപിൽ. 
ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരു കുട്ടിക്ക് ഒരു കൗൺസിലിംഗ് കൊടുക്കാവോ ?  
ബുദ്ധിമുട്ട് ഇല്ല, പക്ഷേ ഇനിയിപ്പോൾ എന്റെ ക്ലാസ്സ്‌ ആണ് ചേട്ടായി ഇപ്പോൾ നിർത്തും. ഉച്ച കഴിഞ്ഞ് ആ കുട്ടിയെ കാണാം. ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ്‌ ചേട്ടായി ആണ് കൈകാര്യം ചെയ്യുന്നത്. ഞാൻ ഫ്രീ ആണ്. 
അവർക്ക് സന്തോഷമായി.. 
രണ്ട് മണി കഴിഞ്ഞപ്പോൾ വീണ്ടും അവർ എന്റെ അടുത്ത് വന്നു.. 
കുട്ടിയെ വിളിച്ചോളു, കാണാം. 
ആ കുട്ടി ഒരു കുഴപ്പം പിടിച്ച കുട്ടിയാണ്.. 
സ്വന്തമെന്ന് പറയാൻ അങ്ങനെ ആരുമില്ല ഒരു വല്യമ്മ മാത്രം, ഒന്നും പഠിക്കില്ല, ക്ലാസ്സിൽ കയറില്ല, എല്ലാ കുട്ടികളും ആയി തല്ലുപിടുത്തം ആണ്, ആരുമായിട്ടും ചേരില്ല, ആരോടും മിണ്ടില്ല, ഞങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കി ഒരു മയവുമില്ല. എന്നോട് മാത്രമാണ് ഇത്തിരി അടുപ്പം ആ കുട്ടി കാണിക്കുന്നത്.. 
അവരുടെ വാക്കുകളിൽ ആ കുട്ടിയോട്  വാത്സല്യം ഉണ്ടെന്ന് വ്യക്തമായിരുന്നു.. 
ദൈവമേ  ഒരു മണിക്കൂർ കൗണ്സിലിംഗ് കൊണ്ട് ഇങ്ങനെയുള്ള കുട്ടിയെ
എങ്ങനെ നന്നാക്കിയെടുക്കാനാണ് ?   
മനസ്സിൽ ചെറിയ ഒരു പതർച്ച.. 
തണലുള്ള ഒരു മരത്തിന്റെ കീഴെ ഞാൻ ചെന്നിരുന്നു. 
ടീച്ചർ വളരെ നിർബന്ധിച്ചു ആ കുട്ടിയുടെ കൈയിൽ  ബലമായി പിടിച്ചു കൊണ്ട് വരുന്നത് കണ്ടാൽ അറിയാം ആ  വരവിൽ  കുട്ടിക്ക് തീരെ താല്പര്യം ഇല്ലായെന്ന്.. 
ഈ മിസ്സിന് വേറെ പണിയൊന്നും ഇല്ലേ, ഇത്തിരി ഈർഷ്യത്തോടെ അവൾ പറയുന്നത് കേട്ടു. മുഖത്ത് ധിക്കാരഭാവം.. 
നിങ്ങൾ സംസാരിക്കു 
എന്ന് പറഞ്ഞ് ടീച്ചർ അവിടുന്ന് പോയപ്പോൾ  എന്റെയും ആ കുട്ടിയുടെയും ഇടയിൽ നിശബ്ദത മാത്രം. 
 എവിടെ തുടങ്ങണം എന്താണ് ചോദിക്കേണ്ടത് എന്നറിയാതെയുള്ള എന്റെ 
 പരുങ്ങലിനെ മറയ്ക്കാനെന്നോണം നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു.. ഓഡിറ്റോറിയത്തിൽ നിന്നും ചേട്ടായിയുടെ ശബ്ദം കേൾക്കാം. 
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾ എന്നെ നോക്കുന്നേയില്ല, ദൂരെയെവിടേക്കോ അലക്ഷ്യമായി നോക്കികൊണ്ടിരിക്കുകയാണ്. 
.ഇരു നിറം, വിടർന്ന കണ്ണുകൾ,  മുടിയുടെ ഒരു വശം വെട്ടിയിട്ടുണ്ട്.. കാതിൽ ഭംഗിയില്ലാത്ത പ്ലാസ്റ്റിക് കമ്മൽ, കൈയിൽ പൊളിഞ്ഞു തുടങ്ങിയ ലെതറിന്റെ വില കുറഞ്ഞ ഒരു വാച്ച്. 
ഭംഗിയുള്ള മുഖമാണ്. 
എന്റെ ക്ലാസ്സ്‌ കേട്ടായിരുന്നോ ?  
ഏയ്, ഞാനൊന്നും കേട്ടില്ല, ഞാനിരുന്നു ഉറങ്ങുകയായിരുന്നു. എടുത്തടിച്ച പോലെയുള്ള അവളുടെ മറുപടി എന്നെ വീണ്ടും കുഴപ്പത്തിലാക്കി. 
ഉച്ചവെയിലിലും തീഷ്ണതയുള്ള ധിക്കാരഭാവം അവളുടെ കണ്ണുകളിൽ തിളക്കം കൂട്ടിയിരുന്നു. 
ഇനിയെന്ത്  ??  
എന്റെ ക്ലാസ്സ് അത്രയ്ക്ക് ബോറായിരുന്നോ  ?  
എനിക്ക് തലവേദന ആയിരുന്നു, ഇങ്ങനത്തെ ക്ലാസ്സിനൊന്നും ഞാൻ ഇരിക്കാറില്ല, അതാണ്‌ ഉറങ്ങിയത്. 
ഹോ, ആശ്വാസമായി. 
അപ്പോൾ ക്ലാസ്സ് ബോറായത് കൊണ്ടല്ല ഉറങ്ങിയത്.  ഇലകീറുകൾക്കിടയിൽ നിന്നും അരിച്ചിറങ്ങുന്ന വെയിലിന്റെ കഷണം അവളുടെ നെറ്റിയിലൂടെ ഊർന്നിറങ്ങിയിരുന്നു.. 
അച്ഛൻ ?  
ആ മനുഷ്യനെ കുറിച്ചറിയില്ല, 
അമ്മയോ ?  
ആ സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.. 
വളരെ ധാർഷ്ട്ട്യത്തിൽ അവൾ പറഞ്ഞു. 
പ്രസരിപ്പ് കുറയാത്ത അവളുടെ വാക്കുകൾ കേൾക്കുമ്പോൾ ഉള്ളിൽ തിളച്ചു തൂവിയിരുന്നത് എന്നിലെ അമ്മയായിരുന്നു. 

പിന്നെ ആരാണ് മോൾക്കുള്ളത് ?  
വല്യമ്മ, എന്റെ അമ്മയുടെ അമ്മ. 
മോളുടെ അമ്മ ഇപ്പോൾ എവിടെയാ ?  
എനിക്കറിയില്ല.. 
കാണാമെന്നു തോന്നുന്നില്ലേ ?  
ഇല്ല, കണ്ടാൽ കൊല്ലാനുള്ള ദേഷ്യമാണ്. 
ഞാൻ അവളോട് ചേർന്നിരുന്നു. പതുക്കെ അവളുടെ കരം ഗ്രഹിച്ചു. അപ്പോഴാണ് അവൾ എന്റെ മുഖത്തേക്ക് നോക്കിയത്. 
അവളുടെ നെഞ്ചിടിപ്പിന്റെ ആഴം കൂടുന്നത് ഞാനറിഞ്ഞു.. 
കൈകൾ മരവിച്ചു തുടങ്ങിയിട്ടുണ്ട്.. 
ഉള്ളിൽ പതച്ചു വച്ച കനലുകൾ ഊതി കെടുത്തുവാനുള്ള വിഫല ശ്രമം നടത്തി പതുക്കെയവൾ 
പറഞ്ഞ് തുടങ്ങി.. 
എന്റെ അമ്മയ്ക്ക് ഡിഗ്രി ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു. 
ആ സമയത്ത് ഒരാളുടെ കൂടെ ഒളിച്ചോടി, കുഞ്ഞായി, അയാൾ ഉപേക്ഷിച്ചു. 
ആ കുഞ്ഞിനെ തന്റെ അമ്മയുടെ കൈയിൽ ഏല്പിച്ചിട്ട് പോയി. 
'വേണമെങ്കിൽ വളർത്ത്, ഇല്ലെങ്കിൽ കൊന്നു കളയൂ '
വല്യമ്മയ്ക്കു എന്നെ കൊല്ലാൻ തോന്നിയില്ല, എന്നെ വളർത്തി. 
ഇപ്പോൾ അവർ എവിടെ ?  മോളെ കാണാൻ വരാറില്ലേ ?  
അറിയില്ല എവിടെ ആണെന്ന് ?  
പലരോടൊപ്പം ആണെന്ന് കേട്ടു.. ഇത് അവർ തൊഴിൽ ആക്കി എന്നും മറ്റും.. 
സംസാരിക്കുമ്പോൾ  അവളുടെ കണ്ണുകളിൽ മിന്നി മറഞ്ഞു കൊണ്ടിരുന്ന  പകയുടെയും വെറുപ്പിന്റെയും അലകൾ  വേറിട്ടു നിന്നിരുന്നു.. 
ഇനിയെന്ത് പറയണം എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയാതെ  വിഷമിച്ച എനിക്ക്  വാക്കുകൾക്കു ക്ഷാമം നേരിടുന്നത് പോലെ. 
മോളുടെ ഫ്യൂച്ചർ പ്ലാൻ എന്തുവാ ?  
ഓ,   പ്ലസ് റ്റു കഴിഞ്ഞാൽ എന്നെ പഠിപ്പിക്കേലെന്നാണ് മാമ്മൻ പറയുന്നത്. 
ആരാണ് ഈ മാമൻ ?  
അമ്മയുടെ സഹോദരൻ. 
അമ്മയുടെ അമ്മയും, മാമനും ഭാര്യയും മക്കളും ആണ് വീട്ടിൽ.. 
അവർക്ക് എന്നെ ഇഷ്ട്ടമല്ല, എനിക്കും അവരെ ഇഷ്ട്ടമല്ല. എന്നെ ഒത്തിരി ഉപദ്രവിക്കും. അത്‌ കൊണ്ട് ഞാൻ വീട്ടിൽ നില്ക്കാറില്ല. ഹോസ്റ്റലിൽ തന്നെയാണ്. 
വല്യമ്മയാണ് എനിക്ക് എല്ലാം. അവരെ മാത്രമേ എനിക്ക് ഇഷ്ട്ടമുള്ളൂ. 
സ്നേഹം എനിക്ക് ഇഷ്ട്ടമല്ല, ആരും എന്നെ സ്നേഹിക്കുന്നതും ഇഷ്ട്ടമല്ല. 
ആരെങ്കിലും എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അപ്പോൾ ഞാൻ അടിക്കും. അങ്ങനെ ഒന്ന് രണ്ട് പേരെ അടിച്ചിട്ടുണ്ട്.. 
ദൈവമേ  ! അപ്പോൾ സ്നേഹം പ്രകടിപ്പിക്കാനും പറ്റില്ലേ  ?  ഞാൻ വീണ്ടും പരുങ്ങി. 
കടുത്ത നൈരാശ്യവും പകയും പ്രകടമായിരുന്നു അവളുടെ വാക്കുകളിൽ.. 
തീഷ്ണതയുള്ള വാക്കുകളെ പോലെ തന്നെ അവളുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പ് കണങ്ങളെ ഇടത് കൈത്തണ്ട കൊണ്ട് അവൾ തുടച്ചു കൊണ്ടേയിരുന്നു.. 
പ്ലസ്‌ two കഴിഞ്ഞു ഞാൻ മോളെ പഠിപ്പിക്കാം.. 
നിർവികാരത പടർന്ന അവളുടെ  മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി കണ്ടു.. 
ചുമ്മാ പറഞ്ഞതല്ല, സത്യം. എനിക്കും രണ്ട് പെൺകുട്ടികൾ ആണ്. ഞാൻ അവളുടെ തോളിൽ ഒന്ന് ചേർത്ത് പിടിച്ചു. മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകളിൽ ചെറിയ ഒരു തിളക്കം കണ്ടു. 
എന്നിലെ അമ്മയുടെ സ്നേഹം ഉണർന്നു. കെട്ടിപ്പിടിക്കാൻ വല്ലാതെ വെമ്പി. 
അവൾക്ക് കൊടുക്കുവാൻ എന്റെ കൈയിൽ ഒന്നുമില്ലല്ലോ എന്നോർത്ത് വിഷമിച്ചു. ബാഗിൽ ചുമ്മാ ഒന്ന് തപ്പി നോക്കി. ഓടാത്ത ഒരു വാച്ച് മാത്രം ഉണ്ട്.. 
മോൾക്ക് കുറച്ച് ഡ്രസ്സ്‌ മേടിച്ചു തരട്ടെ. 
എനിക്ക് ഒന്നും വേണ്ട, ആരുടെ കൈയിൽ നിന്നും ഒന്നും മേടിക്കാറില്ല. 
ജീവിതത്തിലെ രുചികളും കൊതികളും കൂട്ടികുഴച്ച്‌ ആഴിയുടെ ആഴങ്ങളിലേക്ക് വളച്ചെറിഞ്ഞ ഭാവം.. 
പ്ലസ്‌ റ്റു കഴിഞ്ഞാൽ എന്ത് പഠിക്കണമെന്നാണ് ആഗ്രഹം ?  
എന്തിനാണ് എന്നെ കൊതിപ്പിക്കുന്നത് എന്നുള്ള നോട്ടത്തോടെ പെരുവിരൽ കൊണ്ട് അവൾ മണ്ണിൽ എന്തൊക്കെയോ വരച്ചു കൊണ്ടിരുന്നു... 
ആ  പതിനാറുകാരിയുടെ പറയാതെ പറഞ്ഞിരുന്ന  നോട്ടവും ഭാവവും താമസിയാതെ മനസ്സിൽ നോവിന്റെ കീറലായി മാറി. 
നിറഞ്ഞു നിന്ന നിശബ്ദതയെ വകഞ്ഞു മാറ്റി  അവൾ ഒന്ന്‌ വിക്കി.. വളരെ ആയാസപെട്ട് വാക്കുകൾ പെറുക്കി മെല്ലെ പറഞ്ഞു. 
 എന്നെ പോലെ കഷ്ട്ടപ്പെടുന്ന ഒരുപാട് കുട്ടികളെ സഹായിക്കണം. 
അതിന് ഇങ്ങനെ ചട്ടമ്പിയായി നടന്നാൽ മതിയോ ?  
മിസ്സ്‌ പറഞ്ഞല്ലോ, ഒരു സ്കൂളിലും രണ്ട് വർഷം പോലും തികയ്ക്കില്ല, ചട്ടമ്പിയാണ് എന്നൊക്ക. 
പറഞ്ഞോതൊക്കെ ശരിയാണ്. 
അങ്ങനെ ആയി പോയി.. അവളുടെ വാക്കുകളിലെ നിസ്സഹായതയും നിസ്സംഗതയും എന്റെ കണ്ണ് നനയിച്ചപ്പോൾ 
പിന്നെ കൂടുതൽ മിണ്ടിയില്ല. 
 തട്ടി മറിഞ്ഞു പോയ ഛായകൂട്ടുകൾ കലങ്ങി മറിയുന്നത് നോക്കി നിൽക്കുന്ന പേടിച്ചരണ്ട ഭാവം അവളിൽ എപ്പോഴൊക്കെയോ നിഴലിച്ചു കണ്ടു.. 
 നീണ്ട നിശബ്ദതയ്‌ക്ക്‌ കാവലായി ഉച്ചവെയിലും ആ തണൽ മരവും ഒരു ശല്യവുമില്ലാതെ ഒഴിഞ്ഞു നിന്നു.. 
ചേട്ടായിയുടെ ക്ലാസ്സ് കഴിഞ്ഞു കുട്ടികൾ പുറത്തേക്ക് ഇറങ്ങി തുടങ്ങി. 
തോളോട് ചേർത്ത് നിർത്തി ഒരിക്കൽ കൂടി അവളോട് ഞാൻ പറഞ്ഞു, അമ്മയെ പോലെ കരുതിക്കോളൂ, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം. മോളെ ഞാൻ പഠിപ്പിക്കാം, വിഷമിക്കണ്ട കേട്ടോ. 
തണുത്ത വാക്കുകൾ,  മെല്ലെയുള്ള തലോടൽ 
അവൾ ഇത്തിരി സ്നേഹത്തോടെ എന്നെ നോക്കി, പകയുടെ തീവ്രത നിറഞ്ഞ അവളുടെ  കണ്ണുകളിൽ   ശാന്തതയുടെ നനവ് പടർത്തുന്നത് ഞാൻ നോക്കി നിന്നു. 
ഇടയ്ക്കെന്നെ തിരിഞ്ഞ് നോക്കിപുഞ്ചിരിച്ചിട്ട്  ഓടി മറഞ്ഞയവളുടെ വാക്കുകളിൽ മുഴച്ചു നിന്ന  നിസ്സഹായതയായിരുന്നു മനസ് നിറയെ.. 
കാപ്പി കുടി കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു . 
ആ കുട്ടിയെങ്ങനെ ഉണ്ട് ?  
പാവമാണവൾ, സാഹചര്യങ്ങൾ അവൾക്ക് വില്ലത്തി വേഷം കൊടുത്തതാണ്. 
അവളെ അടുത്തറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തയൊരു നോവ്.. 
ഫീസ് ആരാണ് കെട്ടുന്നത് ?  

ദളിതർ ആയത് കൊണ്ട് തൊണ്ണൂറു ശതമാനവും ഫ്രീ ആണ് എന്ന് ടീച്ചർ  പറഞ്ഞു നിർത്തി. 
വണ്ടിയിലേക്ക് കയറാൻ നിൽക്കുമ്പോൾ ആരോ എന്നെ പിറകിൽ നിന്നും തോണ്ടി. ചുറ്റും കുട്ടികളും ടീച്ചേഴ്സും ആണ്. ആരാണാവോ ? 
പരിഭ്രമത്തോടെ എന്നെ നോക്കി നിൽക്കുന്ന ആ കുട്ടി.. 
ഒന്ന് വരുമോ ?  അവൾ തിരക്കിൽ നിന്നും മാറി നിന്നു. 
ആകംക്ഷയോടെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. 
മേഡം പറഞ്ഞത് സത്യമാണോ ?  
എന്ത് ?  ഒന്നും മനസിലാകാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. 
അല്ലാ, എനിക്ക് ഡ്രസ്സ്‌ മേടിച്ചു തരാമെന്ന് പറഞ്ഞില്ലേ ?  
മേടിച്ചു തരുമോ ?  
അവളുടെ കണ്ണുകളിൽ നോവിന്റെ നനവ്.. 
യൂണിഫോം കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന നൊമ്പരത്തിന്റെ ഒരു തരിമ്പ് അവൾ എന്റെ മുന്നിൽ  കുന്നിക്കുരു കണക്കെ വിതറിയിട്ടു. 
നിറഞ്ഞുതുടങ്ങിയ കണ്ണുകളോടെ  അവളെ കെട്ടിപിടിച്ചപ്പോൾ ഞാൻ കണ്ടു അവളുടെ മുഖത്ത് വിരിഞ്ഞ ആത്മവിശ്വാസം. 
അടുത്ത ആഴ്ച്ച ഞാൻ ഈ വഴിക്ക്  വരുന്നുണ്ട്, അപ്പോൾ ഞാൻ കൊണ്ട് വരാം.. 
അവളുടെ ചോദ്യം എന്തെന്നില്ലാത്ത ഒരു നിർവൃതി തന്നിരുന്നു..  
"എന്തൊരു അത്ഭുതം ആണിത്, ആരോടും മിണ്ടാത്ത കുട്ടി നിങ്ങളോട് ഇങ്ങോട്ട് വന്നു മിണ്ടി. വിശ്വസിക്കാൻ പറ്റുന്നില്ല.. 
എന്ത് മന്ത്രം ആണ് നിങ്ങളുടെ കൈയിൽ ഉണ്ടായിരുന്നത് " ?  
ആ ടീച്ചർ ഓടി വന്നു അവളെ കെട്ടിപിടിച്ച് 
വിശ്വസിക്കാനാവാതെ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. 
തിക്കിയും തിരക്കിയും കഥ പറഞ്ഞും കേട്ടും നടന്നിരുന്ന കുട്ടികളുടെ ഇടയിൽ നിന്നും അവൾ എന്നെ തന്നെ നോക്കി നിന്നിരുന്നു. 
വണ്ടിയിൽ കയറി നടന്നതെല്ലാം ചേട്ടായിയോട് പറയുമ്പോൾ വാക്കുകളിൽ സന്തോഷം കുമിഞ്ഞു നിറയുന്നത് അറിയുന്നുണ്ടായിരുന്നു. 
ഇന്ന് വരെ ആരോടും അടുപ്പവും സ്നേഹവും കാണിക്കാത്ത ആ  കുട്ടി   എന്നോട് കാണിച്ച അടുപ്പത്തിൽ ടീച്ചർ അമ്പരന്നു എന്ന് പറയുമ്പോൾ മയക്കം പിടിച്ചു തുടങ്ങിയ ചേട്ടായിയുടെ മറുപടി മനസ്സിൽ സംതൃപ്തിയേകി. 
"പലരും പ്രകടിപ്പിച്ചത് സഹതാപം ആയിട്ടാവും തോന്നിയിട്ടുണ്ടാവുക. ഒരുപക്ഷേ, നിന്റെ വാക്കുകളിൽ അമ്മയുടെ സ്നേഹം, ആത്മാർത്ഥ  തോന്നിയിട്ടുണ്ടാവും..". 
അങ്ങനെ ആ കൗൺസിലിംഗ് വിജയിച്ചതിന്റെ ചാരിതാർഥ്യത്തിൽ ഞാനൊന്ന് മയങ്ങി പോയി. 
നിർത്താതെയുള്ള ഫോണിന്റെ ബെല്ലടി..
ഹലോ. 
മേഡം.. 
മറുതലയ്ക്കൽ പതിഞ്ഞ ശബ്ദം.. 
ആ കുട്ടിയുടേത്.. ഹോസ്റ്റൽ ബൂത്തിൽ നിന്ന് വിളിക്കുവാണ്‌. 
വീട്ടിൽ എത്തിയോ ?  
ഇല്ലാ, എത്താറായി. 
ഇന്നത്തെ ക്ലാസ്സുകൾ ഒത്തിരി നന്നായിരുന്നു എന്ന് കൂട്ടുകാരികൾ പറഞ്ഞു. പക്ഷേ, എനിക്ക് കേൾക്കുവാൻ പറ്റിയില്ല.. 
അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. 
വണ്ടിയുടെ ഒച്ചപാടിനൊപ്പം എന്നിൽ അത്ഭുതം പൊന്തി നിന്നു. 
കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് പിറ്റേന്ന് ടീച്ചർ വിളിച്ചപ്പോൾ അവരുടെ സംസാരത്തിലെ അമ്പരപ്പ് എന്നിൽ കൗതുകം സൃഷ്ടിച്ചു. 
അവൾക്കായി  പൌഡർ, ക്രീം, കമ്മൽ, വള, വാച്ച് ഒക്കെ വാങ്ങുമ്പോൾ 
മക്കൾ ചോദിച്ചുക്കുന്നുണ്ടായിരുന്നു.., 
ആർക്കാണ് അമ്മേ ?  
നിങ്ങൾക്ക് ഒരു ചേച്ചി കൂടി ഉണ്ട്. 
അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുംമ്പോഴേക്കും 
ആ കുട്ടിക്കും കൂടെ അമ്മയായി ശരിക്കും ഞാൻ മാറിയിരുന്നു.. 
 സമ്മാനങ്ങൾ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു വികസിക്കുന്നതും തുടിക്കുന്നതും ഞാൻ മാറി നിന്ന് ആസ്വദിച്ചു.. 
സമ്മാനങ്ങൾക്കിടയിൽ നിന്നും കണ്ണുകൾ വലിച്ചെടുത്ത് ഇടയ്ക്കിടയ്ക്ക് അവളെന്നെ നോക്കികൊണ്ടിരുന്നു. 
പിന്നെ ഒരിക്കൽ അവൾ ഫോൺ ചെയ്തു, 
ഞാൻ മേഡത്തിന്റെ വീട്ടിലെക്ക് വന്നോട്ടെ. 
അതിനെന്താ, വന്നോളൂ. 
ഉറക്ക ചടവോടെ മുറ്റത്ത് മുറ്റത്ത് ഇറങ്ങിയ ഒരു ദിവസം അവളെ കണ്ടമ്പരുന്ന് പോയി. 
 അന്ന് കണ്ടതിലും സുന്ദരി ആയിരിക്കുന്നു. നല്ല ചുറുചുറുക്കോടെ ഇരിക്കുന്നു. 
മുൻവശത്ത് വെട്ടിയിട്ട മുടി അനുസരണയോടെ ഒതുങ്ങി കിടക്കുന്നു.. 
എങ്ങനെ എത്തി ഇവിടെ ?  
അതൊക്കെ എത്തി. 
വല്യമ്മയോട് പറഞ്ഞോ ?  
പറഞ്ഞു.
വാക്കുകളിൽ ഓജസ്സും ഊർജ്ജവും.. 
ഞങ്ങളോടൊപ്പമുള്ള ഒരാഴ്ചയിൽ പക്ഷപാതം കാണിക്കാതിരിക്കാൻ പ്രേത്യകം ശ്രദ്ധിച്ചു.. 
  . മക്കളോട് ഞാൻ പെരുമാറുന്നത് അവൾ കൗതകത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. 
വൈകുന്നേരത്തെ ഒരു സംസാരത്തിനിടയിൽ അവളിത്തിരി മടിച്ച് ചോദിച്ചു, 
അമ്മേ, എന്ന് വിളിച്ചോട്ടെ ?  
ചോദ്യം  കേട്ട ചേട്ടായി മുഖംമൊന്നുയർത്തി എന്നെ നോക്കി. 
 അപ്പൊ എന്നെ എന്താണ് വിളിക്കുക ?  
ചാച്ചാ ' എന്ന്. വളരെ നിഷ്‍കളങ്കതയോടെ അവൾ പറഞ്ഞു. 
മക്കൾ അങ്ങനെയാണ് വിളിക്കാറ്. 
എന്റെ നോട്ടത്തിന്റെ ദിശ തെറ്റിച്ച്‌ 
 പതുക്കെ എന്റെ മൂത്ത മകളെ നോക്കി.. തീരെ ഇഷ്ട്ടപെട്ടിട്ടില്ലെന്നു ആ മുഖഭാവത്തിൽ നിന്ന് വായിച്ചെടുത്തു. 
പിന്നീട് ഞാൻ മാറ്റി നിർത്തി എന്റെ മൂത്ത മകളോട് ചോദിച്ചു, 
എന്താ ഒരു പിണക്കം പോലെ. 
അമ്മ എന്ത് വേണമെങ്കിലും ആർക്കു വേണമെങ്കിലും കൊടുത്തുകൊള്ളൂ, സ്നേഹിച്ചോളൂ. പക്ഷേ, ചാച്ചാ എന്നും അമ്മ എന്നും വിളിക്കാനുള്ള അവകാശം ആർക്കും കൊടുക്കരുത്. അത് എനിക്ക് സഹിക്കില്ല. 
ഞാൻ ധർമ്മസങ്കടത്തിൽ ആയി.. 
പക്ഷേ, അപ്പോഴേക്കും ആ കുട്ടി എന്നെ അമ്മ എന്ന് വിളിച്ചു തുടങ്ങിയിരുന്നു. 
ഇനി എങ്ങെനെ മാറ്റി പറയും ?  
അമ്മേ എന്നുള്ള വിളിയിൽ ആ കുട്ടി വല്ലാതെ സുരക്ഷിതത്വം അനുഭവിക്കുന്നതായ് എനിക്ക് ഫീൽ ചെയ്തു. 
ഒരാഴ്ച സ്നേഹം കൊടുത്തും സ്നേഹം വാങ്ങിയും ഉള്ള ദിവസങ്ങൾ. 
തിരികെ പോയതിനു ശേഷം അവൾ ഇടയ്ക്ക് വിളിക്കും.. 
വിശേഷങ്ങൾ പറയും. ഒരു കൊച്ചു കുട്ടിയെ പോലെ സംസാരിക്കും. ലോക്ക് ഡൌൺ ആയതിനു ശേഷം ഈ കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു.. 
ലോക്ക് ഡൌൺ കഴിഞ്ഞാൽ ഞാൻ അവിടേക്ക് വരും കേട്ടോ അമ്മേ എന്ന് പറഞ്ഞു.. 
അങ്ങനെ 'അമ്മേ'  എന്ന് വിളിക്കാൻ ഒരാവകാശി കൂടി ഭൂമിയിൽ എനിക്ക് ജനിച്ചു.. 
ഇപ്രാവശ്യം വരുമ്പോൾ അവളെയും കൊണ്ട് സിനിമയ്ക്ക് പോകണം. ലുലു മാളിൽ പോണം. 
ജീവിതത്തിൽ ഇന്ന് വരെ സിനിമതീയേറ്ററിൽ പോയിട്ടില്ല എന്നാണ് പറഞ്ഞത്, അങ്ങനെ ഒരുപാട് കഥകൾ പറഞ്ഞു , പലതും മനസിന് നൊമ്പരം നൽകുന്നത്.  
എന്നാണാവോ ഈ ലോക്ക് ഡൌൺ കഴിയുന്നത്. 
അവളെ കാണുവാൻ തിടുക്കമായി.

Comments

  1. കണ്ണീരോടെ ആണ് വായിച്ചത്‌ 🙏🙏🙏

    ReplyDelete
  2. God bless you dear sister Jiji Mario.
    Keep it up!
    Heaven will be happy with you!

    ReplyDelete
  3. Karunayudeyum snehathinteyum udamayaya Jiji sisterinu orupadu prarthanasamsakal May God Bless You

    ReplyDelete
  4. Ella talks um ingane ezhuthamo?.. Orupaad ishtapettu. ❤️❤️

    ReplyDelete
  5. Jiji Mam kannu niranju aksharangal kaanathayi Daivam ningale orupadu anugrahikkatte ennu prarthikkunnu

    ReplyDelete
  6. വായിച്ചപ്പോൾ ഒത്തിരി കുറ്റബോധം തോന്നുന്നു ദ്യവമേ ഇങ്ങനെ ഒക്കെ ആണല്ലോ ജീവിക്കേണ്ടിയിരുന്നത്

    ReplyDelete
  7. May the Almighty God,Father of our Jesus Christ,our Savior Jesus Christ and Holy Spirit bless your heart

    ReplyDelete

Post a Comment

Popular posts from this blog

ഓർമ്മക്കുപ്പ് ബ്രദർ ആന്റണി ഫണാണ്ടസ് ഡിവൈൻ ധ്യാനകേന്ദ്രം

പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്??

" ഇവൻ ആ തച്ചന്റെ മകനല്ലേ"?