ഓർമ്മക്കുപ്പ് ബ്രദർ ആന്റണി ഫണാണ്ടസ് ഡിവൈൻ ധ്യാനകേന്ദ്രം

മനസ്സിൽ ദൈവത്തോടുള്ള പരിഭവം മാറിയിട്ടില്ല...,
എന്തേ ദൈവമേ,ആ പുഷ്പത്തെ ഇത്ര പെട്ടെന്ന് പറിച്ചെടുത്തു  ???
ബ്രദർ ആന്റണി ഫെർണാണ്ടസിനെ കുറിച്ചുള്ള കുത്തിചാലിച്ച ഓർമ്മകൾ നോവായി വേവായി അയവിറക്കുന്നതിനിടയിൽ ഇളയ മകൾ എന്നോട് ചോദിച്ചു.
അമ്മേ, നമുക്കൊരു പൂന്തോട്ടവും മനോഹരമായ ധാരാളം പൂക്കളും ഉണ്ടെന്ന് വിചാരിക്കുക, അപ്പോൾ അമ്മ ഏതു പൂവായിരിക്കും പറിക്കുക ?
അവളുടെ ചോദ്യവും മറുപടിയും ഒരുപാട് കേട്ട് പഴകിയതാണെങ്കിലും ആദ്യമായി കേൾക്കുന്നത് പോലെ അവളെ ഞാൻ സാകൂതം വീക്ഷിച്ചു..
"ഏറ്റവും മനോഹരമായ പൂവായിരിക്കും ഞാൻ പറിക്കുക"..
ചോദ്യം ആദ്യമായ് കേട്ടത് പോലെ വളരെ ആലോചിച്ചു ഞാൻ മറുപടി പറഞ്ഞു..
അപ്പോൾ ദൈവവും അത് തന്നെയാണ് ചെയ്തത്.
ഏറ്റവും മനോഹരമായ ഇഷ്ട്ടമുള്ള പൂവ് പറിച്ചെടുത്തു..
ചുരുണ്ടു തുടങ്ങിയ മുടി ചെവിക്കിടയിൽ തിരുകി അവളത് പറയുമ്പോൾ വിസ്മയത്തോടെ ഞാനവളെയൊന്ന് നോക്കി..
അദ്ദേഹം ഈ ലോകത്ത് നിന്ന് പോയി എന്ന് ഉൾക്കൊള്ളുവാൻ പറ്റുന്നില്ല..
സോഫയിൽ നിന്നെഴുന്നേറ്റ് പുറത്തേക്കുള്ള കാർട്ടൻ പതുക്കെ നീക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞുചെന്നു...
ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മഴയത്ത് മരവിച്ചു കിടക്കുകയാണ്...
തണുത്ത കാറ്റും ചാറ്റൽ മഴയും ആ വസ്ത്രങ്ങളിൽ തുളച്ചു കയറി നീയിനി ആരെയാണ് കാത്തിരിക്കുന്നതെന്ന് ചോദിക്കുന്നത് പോലെ..
അടുക്കളയിലും കിടപ്പുമുറിയിലും വെളിച്ചമുണ്ട്...
ലൈറ്റ് ഓഫ്‌ ചെയ്യാൻ മറന്നിട്ടുണ്ടാവണം..
ശ്വാസത്തിനായ് പിടഞ്ഞു വെപ്രാളം കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്നതിനിടയിൽ ഒക്കെയും ഓഫ് ചെയ്യാൻ മറന്നിരിക്കണം..
ദൈവമേ! ആ അവസ്ഥ എത്ര ദയനീയം ആയിരുന്നിരിക്കണം...
ഹൃദയം പൊട്ടുന്ന വേദനാ ജനകമായ നിമിഷങ്ങൾ..
ഷാന്റി ചേച്ചി എന്നെ വിളിച്ചിട്ടുണ്ടാവുമോ എന്തോ  ?
എന്ത് കുരിശിനാണാവോ ഞാനന്ന് ഫോൺ ഓഫ്‌ ചെയ്തു വച്ചത്  ?
മനസ്സിൽ നേരിയ കുറ്റബോധം...
 പുറത്തു ഇരുട്ട് കട്ട പിടിച്ചു പരന്നു തുടങ്ങിയിരിക്കുന്നു...
ഇടയ്ക്കെപ്പോഴൊക്കെയോ ആർത്തലയ്ക്കുന്ന മഴയുടെ ഇരമ്പലുകൾ...
തളം കെട്ടി കിടക്കുന്ന നിശബ്ദതയ്‌ക്ക് ഭംഗം വരുത്തി കൊണ്ട് തേക്കിൻ തോട്ടത്തിലെ ഉണങ്ങി വീണ ഇലകൾക്കിടയിൽ നിന്ന് തേങ്ങി കരയുന്ന ചീവീടുകൾ...
ആ വീടിന്റെ മുറ്റത്ത് നിൽക്കുന്ന മുരിങ്ങചെടിയിൽ നിന്നും മഴ തുള്ളികൾ ഊർന്ന് വീണു കൊണ്ടിരിക്കുന്നു...

ഇനി ഈ വഴികളിൽ അദ്ദേഹത്തെ പ്രതീക്ഷിക്കണ്ട...
ആ വീട്ടിൽ നിന്നുയർന്നിരുന്ന  പാട്ടും നാദവും ഇനിയൊരിക്കലെങ്കിലും കേൾക്കാനാവുമോ ? 
ഡിവൈൻ ധ്യാനകേന്ദ്ര സദസ്സുകളിൽ നിറഞ്ഞു പാടിയിരുന്ന നാദസ്വരം നിലച്ചിരിക്കുന്നു...
പകരം വയ്ക്കാൻ ആരുമില്ലാത്ത വിധം മാറ്റുരച്ചിരുന്ന വ്യക്തിത്വം അഴലിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോയ്കൊണ്ടിരുന്ന  എത്ര ജന ലക്ഷങ്ങളെയാണ് ദൈവസ്നേഹത്തിലേക്ക് അടുപ്പിച്ചത്...
മലയോളം ഭാരമുള്ള മനസുമായി നിൽക്കുന്ന  മനുഷ്യജീവികൾക്കിടിയിൽ എത്ര പെട്ടെന്നാണ് ആ മനുഷ്യൻ ആനന്ദത്തിന്റെ മാന്ത്രിക വിസ്മയങ്ങൾ ഗാനത്തിലൂടെ ഉതിർത്തു വിടുന്നത്...
കണ്ണുകളിലെ വിഷാദത്തിന്റെ വ്യാപതിയൊക്കെ എത്ര പെട്ടെന്നാണ് അലിഞ്ഞു തീരുന്നത്  ??
പറ്റിപ്പോയ തെറ്റുകളിലും കുറ്റങ്ങളിലും നീറിപുകഞ്ഞു എരിഞ്ഞമർന്ന എത്രായിരം പേർക്കാണ് ഉയർത്തെഴുന്നേൽപ്പിനുള്ള രണ്ടാമൂഴം നൽകിയത്....
മറക്കാനാവില്ല ബ്രദർ, ഇപ്പോഴും ജീവിക്കുന്നു നിങ്ങൾ ആ സ്വരത്തിലൂടെ...
എന്നെ ഇപ്പോഴും ജീവിപ്പിക്കുന്നതിന് കാരണമായ അങ്ങയുടെ ഗാനമാധുരിയുടെ വലിയ പങ്ക് നിഷേധിക്കാനാവില്ല...

ആരോടും പറയാനാവാത്ത നോവിന്റെയും നീറ്റലിന്റെയും വേവുകൾ അദ്ദേഹം ഉള്ളിലടക്കി പിടിച്ചിരുന്നുവെന്നത് പലർക്കും അറിയാതിരുന്ന യാഥാർഥ്യം....
ന്യായമായ, അർഹമായ കാര്യങ്ങൾ തന്റെ അവകാശമാണെന്ന് സ്വതസിദ്ധമായ ശൈലിയിൽ ധീരതയോടെ പറഞ്ഞിരുന്ന അദ്ദേഹത്തെ വളരെ ആരാധനയോടെയാണ് ഞാൻ നോക്കി കണ്ടത്...
ചലച്ചിത്ര രംഗത്തെ പിന്നണി ഗായകനുള്ള എല്ലാ സാധ്യതകളും നിൽക്കെ ഒക്കെയും നിഷ്ഫലം തള്ളികളഞ്ഞു കൊണ്ട് തന്റെ സ്വരം ദൈവത്തിനായ് പാടുവാൻ വേണ്ടി മാത്രം സമർപ്പിച്ച ആ മഹത് വ്യക്തിയിൽ ഒരിക്കലും കച്ചവടബുദ്ധി ഉണ്ടായിരുന്നില്ല..
ഇക്കണ്ട കാലയളവിൽ ദൈവവചനം നെഞ്ചിലേറ്റിയ ലക്ഷകണക്കിനാളുകളുടെ  വലിയ ആരാധനവൃന്ദം  ഉണ്ടായിരുന്നെങ്കിലും ഒരു പ്രസ്ഥാനം പടുത്തുയർത്തി സ്വയം മഹത്വവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ല..

തന്റെ സ്വരത്തെ ദൈവസ്വരമായി കണ്ട്  ദാനമായി മനുഷ്യന് നൽകി...
ഒരു പക്ഷേ, അതുകൊണ്ട് തന്നെയാവണം അദ്ദേഹം സാമ്പത്തികമായി വളരെ ഞെരുങ്ങിയത്..

ആ സഹനങ്ങൾക്കിടയിലും ഞരുക്കങ്ങൾക്കിടയിലും നീറ്റലായി ഉള്ളിലൊതുക്കി ദൈവത്തെ മഹത്വപെടുത്തികൊണ്ടിരുന്നു..
ഇന്നുമോർക്കുന്നു ഞാൻ,,
ജീവിതത്തിന്റെ ഏറിയ പങ്കും ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ചിലവഴിച്ച 
അദ്ദേഹത്തിന്റെ ജീവിതത്തിലേറ്റ വേദനകളും മോഹഭംഗങ്ങളും കെട്ടഴിച്ചിട്ട ഓർമ്മകൾ പങ്ക് വച്ച ആ ദിനം...
സാമ്പത്തികമായും മാനസികമായും തിങ്ങി ഞെരുങ്ങിയിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ചതരഞ്ഞു തെറിച്ചു വീണിരുന്നു അന്ന് ഞങ്ങളുടെ വീട്ടിൽ..
ഞാൻ  ആരാധനയോടെ കണ്ടിരുന്ന ആ മനുഷ്യൻ ചേട്ടായിയോട് ഒക്കെയും ഹൃദയം തുറന്നപ്പോൾ ഉള്ളിൽ ഒരു നീറ്റൽ.
എവിടെനിന്നൊക്കെയൊക്കയോ അവഗണനയുടെ ചാലുകൾ ഒളിഞ്ഞും മറഞ്ഞും നേരിട്ടും അനുഭവിച്ചപ്പോൾ ചുണ്ടിൽ പുഞ്ചിരി തൂകി അഭൗമ്യമായ ദൈവവിശ്വാസത്തിലേക്ക് അദ്ദേഹം കൂടുതൽ ആഴ്ന്നു...
ഒടുവിൽ സ്നേഹിക്കുന്നവർക്ക് പോലും അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനാവാത്ത വിധം മരണവും അവഗണിച്ചു..

അദ്ദേഹം ചെയ്ത പുണ്യത്തിന് എന്ത് കൊടുത്താലാണ് പകരമാവുക  ??
പലർക്കും ജീവിതം തെളിച്ച് തന്നില്ലേ  ?
സങ്കടങ്ങളുടെ കയങ്ങളിൽ ആശ്വാസമായില്ലേ  ?
നിരാശയുടെ നീർചുഴിയിൽ പ്രത്യാശ തന്നില്ലേ  ?
വേദനകളിൽ സാന്ത്വനം വിതറിയില്ലേ  ??
എന്താണ് പകരം കൊടുക്കുക  ?? 

എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ  സ്വന്തം ജനവുമാണ്‌."
1 പത്രോസ് 2 : 9
ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ വളർച്ചയിൽ ഏറിയ പങ്ക് വഹിച്ച 
ദൈവം തിരഞ്ഞെടുത്ത ആ  രാജകീയ  പുരോഹിതന്റെ വഴികളിൽ 
എവിടെയൊക്കെയോ  അവഗണയുടെ മുറിപ്പാടുകൾ നിഴലിച്ചിരുന്നപ്പോഴും .....
കണ്ണുകൾ എപ്പോഴൊക്കെയോ നനഞ്ഞിരുന്നപ്പോഴും 
ആരോടും പറയാത്ത നൊമ്പരങ്ങൾ ഊറി കിടന്നിരുന്നപ്പോഴും ദൈവത്തോടുള്ള ആഴമായ സ്നേഹവും വിശ്വാസവും ആ കണ്ണുകളിൽ, ഗാനങ്ങളിൽ, വാക്കുകളിൽ ദർശിക്കമായിരുന്നു..
അങ്ങ് ഒരു രാജകീയ പുരോഹിതൻ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി, എന്റെ കണ്ണിൽ അങ്ങ് വിശുദ്ധൻ  
✍️ Gigi Mario 

Comments

  1. കാലത്തെ 5 മണിക്കുള്ള സ്തുതിപ്പ്
    ഇപ്പോഴും ഓർക്കുന്നു

    ReplyDelete
  2. ദൈവത്തിൻ്റെ സ്വന്തം പാട്ടുകാരൻ യാത്രയായി...... :

    സമർപ്പണത്തിൻ്റെ നിത്യ മനോഹരമായ ഗായകനായിരുന്നു ആൻ്റണി ഫെർണാണ്ടസ് .. ചാരുതയാർന്ന ആലാപനത്തിലൂടെ മനുഷ്യ ഹൃദയങ്ങളിൽ ദൈവസ്നേഹത്തിൻ്റെ സംഗീത നിർഝരിയുണർത്തിയ മാലാഖ. ദൈവകരങ്ങളിൽ സമർപ്പിക്കുക ' എന്നതിനെക്കുറിച്ചു ബ്രദർ പറഞ്ഞതോർക്കുന്നു..

    പെട്ടെന്ന് വിടവാങ്ങിയെങ്കിലും,
    ഈ മനുഷ്യൻ
    നമ്മുടെ ഓർമ്മകളിൽ ഒരു സ്നേഹ സംഗീതമായി, സമർപ്പണത്തിൻ്റെ സ്നിഗ്ദ സാന്നിധ്യമായി എന്നുമുണ്ടാകും
    നിത്യശാന്തി നേരുന്നു...

    ReplyDelete

Post a Comment

Popular posts from this blog

പെണ്ണിന് ക്ഷാമമുള്ള ക്രിസ്ത്യൻ സമുദായം!! എന്തുകൊണ്ട്??

അനുഭവകുറിപ്പ്